Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടപടികള്‍ കടുപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് കരുതുന്ന കൂടുതല്‍ പേര്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് അയക്കും.
കല്‍പേഷ്, ജയശ്രീ തുടങ്ങിയവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇഡി നോട്ടീസ് അയക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കുന്നത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിരെ ജ്വല്ലറി ഉടമ ഗോവര്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനുട്സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടിയുടെ സ്വത്തുക്കള്‍ റെയ്ഡിന് പിന്നാലെ ഇഡി മരവിപ്പിച്ചിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ച് നടന് ജയറാമിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു.
ജയറാമിന് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതിനിടെ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ദേവസ്വം മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും ഫോട്ടോ കുരുക്ക്. കേസില്‍ ജാമ്യത്തിലിറങ്ങിയ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തുവന്നിരിക്കുകയാണ്.
കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്‍റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം.
അതേസമയം കടകംപള്ളി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. കടകംപള്ളി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രൻ മറ്റൊരു ദിവസം എത്തിയതിന്‍റെ ചിത്രവും ആദ്യം പുറത്തുവന്നിരുന്നു. അന്ന് കടകംപള്ളി സുരേന്ദ്രനൊപ്പം ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനം നല്‍കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദിണ്ടിഗൽ മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്നു ചോദ്യംചെയ്യും. കഴിഞ്ഞ ദിവസം മണിയുടെ ഓഫീസിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും, കള്ളക്കടത്ത് ബന്ധമില്ലെന്നുമായിരുന്നു മണി പോലീസിനു നല്കിയ മൊഴി. മണിക്ക് സിം കാർഡ് എടുത്ത് കൊടുത്തവരും ഇന്ന് ഹാജരാകും.
അതേസമയം, കേസിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതുവരെ അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ, പുതിയ കണ്ടെത്തലുകൾ എല്ലാം കോടതി പരിഗണിക്കും. ദേവസ്വം ബെഞ്ചാണ് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത്.